ഞാന്‍ ഇരിങ്ങല്‍

Saturday, May 03, 2008

തുന്നല്‍ക്കാരന്‍ പറയുന്നത്

“അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരെ, എല്ലവരും എന്റെ അടുക്കല്‍ വരുവീന്‍. ഞാന്‍ നിങളെ ആശ്വസിപ്പിക്കും - mathew 11: 28 ബൈബിള്‍ വചനം”




അടുത്ത ജന്മത്തില്‍ അല്ലെങ്കില്‍
അതിനടുത്ത ജന്മത്തില്‍
ഒരു ദിവസം നീ എന്‍റെ അടുക്കല്‍ വരും.

ചുവന്ന പൂക്കള്‍‍ വിതറിയ
ഒരു പട്ടുറുമാല്‍ പണിക്കുറ തീര്‍ത്ത്
ഞാന്‍ നിനക്ക് തരുമ്പോള്‍
‍അന്ന് പട്ടണം കടന്ന്
ഒരു ശവദാഹയാത്ര
ലതാമങ്കേഷ്കറിന്‍റെ ഗാനവുമായി
കടന്നു പോകും.


ഒരു ഹര്‍ത്താല്‍ സന്ധ്യയില്‍
കൊടിമരച്ചില്ലയില്‍ നിന്ന്
ഒളിച്ചു വച്ചൊരു വജ്ര മോതിരം
നീ എനിക്ക് സമ്മാനമായി തരും.
കാരണം ഞാനപ്പോള്‍
‍ചുവന്നപൂക്കള്‍ വിതറിയ പട്ടുറുമാലിനൊപ്പം
പൊതിഞ്ഞു നിനക്കേകിയത്
പൂക്കളാലങ്കരിച്ച എന്‍റെ തന്നെ ഹൃദയമായിരുന്നുവല്ലോ.

നീ അത് കാറ്റില്‍ പറത്തിയോ
നീ അത് മണ്ണീല്‍ കുഴിച്ചിട്ടൊ..?
നീ നിന്നോട് തന്നെ ചേര്‍ത്തു വച്ചോ..?

Sunday, December 30, 2007

ബേനസീറിന്‍റെ കാമുകന്‍

ആമുഖം:
ബേനസീര്‍ മരിക്കുന്നതിന് കൃത്യം 7 ദിവസം മുമ്പ് എഴുതി അപൂര്‍ണ്ണമാക്കി വച്ച കവിത അതേ രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു. ബേനസീറിന്‍റെ ജീവിതം പോലെ ഈ കവിതയും അപൂര്‍ണ്ണമായി കിടക്കട്ടെ. ആദ്യം കരുതി ഒന്ന് മിനുക്കി ചില വരികള്‍ കൂട്ടി ച്ചേര്‍ക്കാം എന്ന്. പക്ഷെ വേണ്ടെന്ന് മനസ്സ് പറഞ്ഞതിനാല്‍ അങ്ങിനെ തന്നെ വായനക്കാര്‍ക്കായ്.


ബേനസീറിന്‍റെ കാമുകന്‍
ഈ വഴിയോരത്ത് വച്ച്
തിരക്കുകള്‍ക്കിടയില്‍ ഒന്ന് കാണുക
ഇടതു ചെവിയില്‍ നീ
വെളുത്ത തട്ടത്താല്‍
ഒളിപ്പിച്ചു വയ്ക്കാറുള്ള
മറുക് ഒരു നോട്ടം കാണുക
അവിടെ തന്നെ ഇല്ലേന്ന് പരിശോധിക്കുക
അതായിരുന്നു ഉദ്ദേശ്യം.

വീട്ടുതടങ്കലില്‍ നിന്ന്
ഇടയ്ക്കെങ്കിലും ഒളിച്ചൊളിച്ച്
എന്‍റേ തുമ്പും പിടിച്ച്
കമ്പള വില്പനക്കാരനില്‍ നിന്ന്
പരുത്തിയില്‍ മെനഞ്ഞ ഊഞ്ഞാല്‍ വാങ്ങുമ്പോള്‍
നീ എത്രമാത്രം സ്നേഹിച്ചു
നിന്‍റെ നാടിനെ
എന്നെ
എന്ന് ഞാനോര്‍ക്കാതിരുന്നില്ല.

കറുത്ത മറുകില്‍ നീയൊരു മൊഞ്ചത്തിതന്നെയെന്ന്
ഒരു ചുവന്ന സന്ധ്യയിലാണ് നിന്നോട് മന്ത്രിച്ചത്
അന്നായിരുന്നല്ലൊ നീ വജ്രമോതിരം
വെറുതെയെങ്കിലും എനിക്കണിയാന്‍ തന്നത്.
ചുവപ്പ് കല്ലുവച്ച് മോതിരങ്ങള്‍
ഭാഗ്യം കൊണ്ടുവരുമെന്ന്
എന്നെ വിശ്വസിപ്പിച്ചതും നീ തന്നെയായിരുന്നുവല്ലൊ.

പാ‍ലായനത്തിന്‍റെ
ഉഷ്ണരാത്രിയില്‍
പെഷവാറിനെ വെറിപിടിപ്പിച്ചെന്ന്
പത്രങ്ങളില്‍ നിന്നാണ്
ഞാന്‍ വാ‍യിച്ചു തീര്‍ത്തത്.

എങ്കിലും ചുണ്ടിനു താഴെയായി
കറുത്തുനില്‍ക്കുന്ന കണ്ണേറുതട്ടാത്ത
ആ കാക്കപ്പുള്ളി സുരക്ഷിതമാണെന്നറിയുമ്പോള്‍
കാറ്റായി വന്ന് പൊതിയാനും
കുളീരായ് വന്നു മൂടാനും
യാര്‍നാക്കിലെ രാത്രിയില്‍ കൊതിച്ചുറങ്ങിയത്
നീ അറിയുന്നുണ്ടായിരുന്നൊ?

നീ തിരിച്ചു വരുന്നെന്ന് അറിഞ്ഞപ്പോള്‍
പിടച്ചത് എന്‍റെ ഇടതു നെഞ്ചിലെ നീലഞരമ്പ്
ഇടതു കണ്‍ പോള
വലതു കയ്യിലെ തള്ളവിരല്‍
ഉള്ളം കയ്യിലൊരു തിരയിളക്കം
ഒരു കാറ്റ്
ഒരു മേളം

എന്നാലും
ഈ വഴിയോരത്ത് വച്ച്
ചോരപുരണ്ട് കണ്ടപ്പോള്‍
നീ തന്നെയോ എന്ന്
എന്നെ നോക്കി എന്തിനാണ്?

പുകയാല്‍ മൂടിയ
ഹഡ്ഗി ഖുദയിലെ
പാറക്കൂട്ടങ്ങളെ നോക്കി
നിനക്കിനി എന്താണ് പറയുവാനുള്ളത്?
നീ തിരിച്ചെത്തിയെന്നോ?
നിനക്കായ് രക്താഭിഷേകം ചെയ്തവര്‍ക്കായ്
നാളെയുടെ വാതില്‍ തുറക്കുമെന്നോ?

ഇടതു കയ്യും
വലതു കൈയ്യും
വിഹായസ്സിലേക്കുയര്‍ത്തി
തൂക്കുമരത്തിലേറ്റപ്പെട്ട
നിന്‍റെ ബാബയോട്
ഹേ അല്ലാഹ്.. ഹേ അല്ലാഹ് എന്ന് മന്ത്രിക്കാം.

Friday, December 28, 2007

പാലം കടക്കുവോളം

സിനിമ കാണാന്‍ പോകുമ്പോള്‍
ആദ്യവസാനം കാണണം എന്ന് പഠിപ്പിച്ചത്
നീതന്നെയാണ്
ജീവിതവും അങ്ങിനെ തന്നെ.

ജീവിതം കഥയില്ലാത്ത
ഒരു ദുഷിച്ച പാലം കടന്നാണ്
നമ്മള്‍ കണ്ടു മുട്ടിയത്.

പേനെടുത്തും മുടിചീ‍കിയും
കവിത എഴുതിയും
ആ മരമീമരം ചൊല്ലി
ഞാന്‍ വീടെന്ന മരച്ചുവട്ടിലെത്തി
കുടിക്കാന്‍ ജലവും
കിടക്കാന്‍ പായയും
എഴുതാന്‍ പേനയും തന്നു നീ.

പുലര്‍ന്നപ്പോള്‍
എന്‍റെ കൈകളില്‍
മണക്കുന്ന ചോര
നീ പറഞ്ഞു
ഇത് എന്‍റെ തന്നെ രക്തം
നീ പാനം ചെയ്തോളൂന്ന്

എനിക്കറിയില്ലായിരുന്നു
കൈകള്‍ക്കിടയില്‍ വച്ച്
പേനിനു പകരം ഞെരിച്ചത്
നിന്‍റെ കഴുത്തായിരുന്നെന്ന്

എനിക്കറിയില്ലായിരുന്നു
മുടിചീകുന്നതിനു പകരം
ഞാന്‍
വടിവാളുകൊണ്ട് വെട്ടുകായിരുന്നെന്ന്

എനിക്കറിയില്ലായിരുന്നു
ഞാനെഴുതുന്നത്
നിന്‍റെ കവിതയായിരുന്നെന്ന്

ഞാനിപ്പോള്‍ നിന്‍റെ വീട്ടിലാണ്
നിനാക്കായ് ഒരു അവാര്‍ഡ് പ്രഖ്യാപിക്കാന്‍
നിനക്കായ് ഒരു സ്മാരകം പണിയുവാന്‍
നിനക്കായ് ഒരു ശതാബ്ദി ആഘോഷിക്കാന്‍.


എന്നിട്ടും തീരുന്നില്ലല്ലോ ദൈവമേ എന്‍റെ
കയ്യിലെ ഈ രക്തക്കറ!!!

Labels:

Wednesday, November 28, 2007

മൂന്നാം പിറന്നാള്‍ - ഇത്തവണയും ഞാനും ബൂലോകവും നിന്നോടൊപ്പം


ദേ.........മൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന ആരുഷ്. എന്റെ മകന്‍....
നോക്കൂ.. . എന്താ ചെയ്യുന്നേ.... ....



ഈ ഭൂമിക്ക് നീ താങ്ങായിരിക്കണം......

ഈ പിറന്നാളും ഞാന്‍ മനസ്സില്‍ മാത്രം നിന്നോടൊപ്പം.
ഓരോ പ്രോമിസ്സിലും നാളെ നാളെ..
അടുത്ത പിറന്നാള്‍ നിന്നോടൊപ്പം.....
നീ എന്നും എന്നോടൊപ്പവും ഞാന്‍ നിന്നോടൊപ്പവും....തീര്‍ച്ചയായും....
മൂന്നാം പിറന്നാളില്‍ ബൂലോകം നിനക്കായ് ആശംസകള്‍ നേരുന്നു.
ഐശ്വര്യവും സന്തോഷവും സമാധനവും ഒപ്പം ലോകത്തിന്‍റെ നന്മയുടെ ചിരിയായ് തീരായ് സര്‍വ്വശക്തന്‍ കരുത്തായ് തിരട്ടേ.....
പിറന്നാള്‍ സമ്മാനമായി മാതൃഭൂമി ഗള്‍ഫ് എഡിഷനില്‍വന്ന കവിത കുഞ്ഞന്‍, കുഞ്ഞന്റെ ബ്ലോഗില്‍ പുന:പ്രസിദ്ധീകരിച്ചിരിക്കുന്നു. http://kunjantelokam.blogspot.com/

Wednesday, November 14, 2007

ഓട്ടുവിളക്ക് കത്തുന്നു

പടിഞ്ഞാറ്റയിലെ
ഓട്ടുവിളക്കിലൊഴിക്കാന്‍
എണ്ണയും, തിരിയും
കത്തിക്കാന്‍
തീപ്പെട്ടിയും കോലും
എന്നിട്ടും
കോലുരക്കാന്‍ ആരുമുണ്ടായില്ല

ഇറകള്‍ക്കിടയിലൂടെ
ഒളിച്ചിറങ്ങുന്ന സൂര്യനൊ
പുഴക്കരികില്‍ പുക വലിക്കുന്ന
രാമനൊ
അടുക്കളക്കോലായില്‍
വിറകു മരത്തില്‍ മാന്തുന്ന പൂച്ചയോ
നോക്കിയതേ ഇല്ല തീപ്പിടിപ്പിക്കാന്‍.

വിളക്കിനോടുള്ള ബഹുമാനമാകാം
കയ്യില്‍ പുരണ്ട അശുദ്ധിയകാം
ഓട്ടുവിളക്ക്
താഴെ വീണ് പൊട്ടിയാലോന്ന് പേടിയാകാം
ഇഷ്ടമായില്ലെങ്കിലോന്ന്
കരുതിയുമാകാം.

കാത്തിരിപ്പിന് അറുതിയാകട്ടേന്ന്
കരുതിയാവണം
തീപ്പെട്ടിക്കുള്ളിലെ രസമുകുളം ഉരുകിപ്പോയാലോന്ന്
തോന്നിയാ‍വണം
എണ്ണ വറ്റിപ്പോയാല്‍ കാര്യമില്ലല്ലോന്ന്
മനസ്സിലാക്കിയാവണം
ഓട്ടുവിളക്ക് സ്വയം കത്താന്‍
തീരുമാനിച്ചത്

Labels:

Wednesday, November 07, 2007

ഒരു കാറ്റിന്‍റെ കഥ

ഒരു കാറ്റു വന്നപ്പോഴാണ്
തലയിലെ ഇലയനങ്ങിയത്

ഒരു ഇലയനങ്ങിയപ്പോഴാണ്
ഇരകളെല്ലാം ഓടി മാളത്തിലൊളിച്ചത്

ഒരു മാളം തുരന്നപ്പോഴാണ്
ദ്രവിച്ചു തീരാത്ത
ഒരസ്ഥി കയ്യില്‍ തടഞ്ഞത്.
ഒരു മനുഷ്യന്റെതാകാം
ഒരു കാട്ടു മൃഗത്തിന്റെതാകാം
ഒരിക്കലും തെളിയാത്ത
ഒരു കൊലപാതകത്തിന്‍റെ തെളിവുകളാകാം.


കടലില്‍ തീ പിടിച്ചപ്പോഴാണ്
കാറ്റ് ആ തലയില്‍ ഇരിപ്പിടം തേടിയത്
എല്ലാ വൈകുന്നേരങ്ങളിലും
തലക്കുടുക്കയിലൊരു
ഇരമ്പാര്‍ന്നൊരു കിളി എത്തുന്നു.
കഥപറയാനോ
അയവിറക്കാനോ


ഏതോ രാക്ഷസന്‍റെ ഊതലില്‍ നിന്ന് ഉറ പൊട്ടിയ

നീളമേതെന്നറിയാത്ത ദിക്കു തെറ്റിയ പട്ടം
കുതികുതിച്ചീ തലപ്പെരുപ്പിലൊരു
ഇടത്താവളംകണ്ടെത്തിയ പോലെ

ഇന്നുമാത്രമല്ലേ..

ഒരു സഹായമല്ലേ..

കരുണയല്ലേ...

എന്നേ കരുതിയുള്ളു

തളര്‍ന്നിരിക്കാനൊരു ദിവസമെങ്കിലും വേണമല്ലോ
ചാഞ്ഞ കൊമ്പിലല്ലേ കൂടൊരുക്കാന്‍ പറ്റൂ..!


നാളെ ഞാനിവിടെ
ഉണ്ടാകില്ലെന്ന് എങ്ങിനെ പറയും?
അറിയാതെ പറന്നെത്തി എന്‍റെ തലയന്വേഷിച്ച്
കാണാതെ വട്ടം ചുറ്റുന്ന കാറ്റ്
എന്നെ ശപിക്കുമോ?
അതൊ തിരിച്ചു പോകാന്‍ വഴിയറിയുമോ??


ഉപ്പുവെള്ളതില്‍ ലയിക്കുന്ന
കാറ്റിനെ എനിക്ക് സങ്കല്പിക്കാന്‍ കഴിയില്ല
ആയതിനാല്‍
ദ്രവിച്ചു തീരാത്ത
ഒരസ്ഥിയായ്
ഈ മണ്ണില്‍ ഞാന്‍ ‍
ഒരു കാറ്റിനായ് കാത്തിരിക്കട്ടേ.....

Saturday, October 27, 2007

കൂറ വരുന്നതും കാത്ത്

നല്ല ഉറക്കത്തിലാണ്
പലപ്പോഴും ആ ശബ്ദം ഞെട്ടിപ്പിക്കാറുള്ളത്.

വെളിച്ചമിട്ട് തിരയുമ്പോഴൊന്നും
ആരെയും കാണുവാന്‍ കഴിഞ്ഞിരുന്നില്ല
ജാനല പഴുതടച്ചില്ലേന്ന്
പലകുറി ഞെക്കി നോക്കിയെങ്കിലും
കുഴപ്പമൊന്നും കണ്ടില്ല.

രാത്രിയില്‍ എന്‍റെ ഉറക്കത്തെ ശല്യപ്പെടുത്തുന്നവരെ
ഇന്ന് കണ്ടുപിടിക്കുക തന്നെ വേണം.

വാതില്‍പ്പടിയില്‍
അലാറം സെറ്റ് ചെയ്ത് വച്ചു

കോണിപ്പടിയിലും അടുക്കളയിലും
തെന്നിവീഴാന്‍ പാകത്തില്‍
പൊട്ടാത്ത പാത്രങ്ങള്‍ നിരത്തി വച്ചു.

ചോറും കലത്തില്‍ തലയിടുമ്പോള്‍
ടപ്പേന്ന് കുടുങ്ങി മരിക്കാന്‍
കെണിയൊരുക്കി വച്ചു.

ജനാല തുറന്നിട്ട് പമ്മിയുറങ്ങുമ്പോള്‍
നേര്‍ത്ത നീണ്ട മീശയൊരു തെറ്റാലിയായ്
മുറിയിലേക്ക് നീങ്ങുന്നത് നടുക്കത്തോടെയാണ് കണ്ടത്
ഒറ്റയ്ക്കല്ലവര്‍
ഒന്ന്, രണ്ട്, മൂന്ന്………
പേടി മാത്രമല്ല ഹൃദയം നിലച്ചതു പോലെ
ഞാനൊറ്റയ്ക്കാണല്ലോ.

ജീവിതത്തില്‍ പേടിയുള്ളത്
രാത്രി ഇറങ്ങി നടക്കുന്നവരെയാണ്.
കൂര്‍ക്കം വലിയുടെ താളം കേട്ടാണ്
ഇവരൊക്കെയും എന്‍റെ മുറിയിലേക്ക്
ഒച്ചവയ്ക്കാതെ വരികയും
ഉള്ളതൊക്കെയും എടുത്ത് കഴിക്കുകയും ചെയ്യുന്നത്
കൂര്‍ക്കം വലി നിര്‍ത്തുമ്പോള്‍
വെളിച്ചമുണരുമ്പോള്‍
നിഷ്ക്രമിക്കുകയും ചെയ്യുന്നു.

ഉറങ്ങാതെയിരുന്നെങ്കിലും
പറഞ്ഞു വച്ചതു പോലെ
പതിവു പോലെ
മീശ നീട്ടിപ്പിടിച്ച്
അപകടമില്ലെന്നുറപ്പാക്കി
അടുക്കളയിലും
കിടപ്പുമുറിയിലും
കയറിയിറങ്ങി.

എന്നിട്ടും ഞാന്‍
തിരിഞ്ഞു കിടന്നുറങ്ങാന്‍ വിധിക്കപ്പെടുന്നു
കാരണം
അവള്‍ ഉറങ്ങുകയാണ്
കൂറയെ അവള്‍ക്ക് പേടിയുമാണ്.

Labels: